Wednesday, November 10, 2010

എൻഡൊസൾഫാൻ നിരോധിക്കുക.


ഏ കെ ആന്റണി വീണ്ടും കേരള മുഖ്യമന്ത്രി ആകുമോ?

കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ അഞ്ച് വർഷം ഐക്യജനാധിപത്യ മുന്നണി, അടുത്ത അഞ്ചു വർഷം ഇടതുമുന്നണി എന്ന രീതിയിലാണ് ഭരണം കൈയ്യാളുന്നത്. പ്രത്യേക സാഹചര്യങ്ങളോ അട്ടിമറികളോ ഉണ്ടായില്ലെങ്കിൽ സ്വാഭാവികമായും കോൺഗ്രസ്സ് നേതൃത്വം നല്കുന്ന ഐക്യജനാധിപത്യ മുന്നണി കേരളം ഭരിക്കുമെന്നു കരുതാം. കഴിഞ്ഞ ലോകസഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ ഇരു പക്ഷവും നേടിയ വോട്ടുകൾ വച്ചുകൊണ്ട് ഇടതുപക്ഷത്തിന് വീണ്ടും കേരളം ഭരിക്കാൻ അവസരം ലഭിക്കാൻ സാധ്യതയുണ്ട് എന്നത് കാണാതെയല്ല ഇതെഴുതുന്നത്. മാറി മാറി ഇടതും വലതും ഭരിക്കുന്ന രീതി മാത്രമാണിവിടെ കണക്കാക്കപ്പെടുന്നത്. അത്തരത്തിൽ കണ്ടാൽ, അടുത്ത നിയമസഭാതിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണി കേരളം ഭരിക്കാനാണ് സാധ്യത. അങ്ങിനെയാണെങ്കിൽ ആരാവും കേരള മുഖ്യമന്ത്രി ?
ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വയലാർ രവി, കെ.കരുണാകരൻ, മുരളി(?) എന്നിങ്ങനെ കേരളാ മുഖ്യമന്ത്രിപദം സ്വപ്നം കാണുന്ന നേതാക്കളുടെ ഒരു നീണ്ടനിര തന്നെയുണ്ട് കോൺഗ്രസ്സിൽ. ജി.കാർത്തികേയനും, കെ.വി.തോമസ്സും, മുല്ലപ്പള്ളി രാമചന്ദ്രനും അടങ്ങിയ മറ്റൊരു നിരയും കാത്തിരിപ്പുണ്ട്. ആരാവും മുഖ്യമന്ത്രി ?

കെ.പി.സി.സി. പ്രസിഡന്റ് പദം വീണ്ടും രമേശ് ചെന്നിത്തലെയെ ഏല്പ്പിച്ചു കൊടുത്തതു തന്നെ, ഡാ നീ അവിടെങ്ങാനും ഇരുന്നോ. ഇനി മറ്റേ കസേരയിലൊന്നും നോട്ടമിട്ടേക്കരുത് എന്നത് പറയാതെ പറയുകയായിരുന്നു കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ ഒന്നടങ്കം. എങ്കിലും ഒരു അവസരം ഒത്തുവന്നാൽ മുഖ്യമന്ത്രി ആവില്ല എന്നൊന്നും പ്രഖ്യാപിക്കാൻ ചെന്നിത്തല തയ്യാറാവില്ല എന്നതാണ് സത്യം.
മുഖ്യമന്ത്രി താനായിരിക്കും എന്നത്  ഏതാണ്ട് ഉറപ്പിച്ചാണ് ഉമ്മൻ ചാണ്ടി നടക്കുന്നത്. ഏ.കെ ആന്റണി രാജിവച്ചു പോയപ്പോൾ മുഖ്യമന്ത്രി ആയതുകൊണ്ടും മറ്റൊരു മുഴുവൻ ടേം മുഖ്യമന്ത്രി ആകാനുള്ള സാധ്യതയും ഉമ്മൻ ചാണ്ടിക്കു തന്നെ.
അടുത്തത് വയലാർ രവിയാണ്. കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ പല ഉന്നത സ്ഥാനങ്ങളിൽ ഇരുന്നിട്ടുണ്ടെങ്കിലും മുഖ്യ മന്ത്രിയുടെ കസേര എല്ലാക്കാലത്തെയും അദ്ദേഹത്തിന്റെ സ്വപ്നമാണ്. കരുണാകരൻ - ആന്റണി- ഉമ്മൻ ചാണ്ടി സർക്കിളിൽ നിന്നും വേണ്ടത്ര പരിഗണന കിട്ടാതെ പോകുന്നുണ്ടോ തനിക്ക് എന്ന പരിദേവനവും അദ്ദേഹത്തിനുണ്ട്.
കരുണാകരൻ - ഇനിയൊരൂഴം കൂടെ കേരള മുഖ്യമന്ത്രി ആകണമെന്ന സ്വപ്നം ഉണ്ടാകാൻ സാധ്യതയില്ലെങ്കിലും മകൻ മുരളിയെ ഒരു നല്ല നിലയിലെത്തിക്കണമെന്ന ഒരച്ചന്റെ സ്വപ്നം സാക്ഷാല്ക്കരിക്കണമെങ്കിൽ ഒരങ്കം വെട്ടിയാണെങ്കിൽ പോലും മുഖ്യമന്ത്രിക്കസേര അദ്ദേഹത്തിനും ആഗ്രഹമില്ലാതല്ല.

ഇതുവരെ ചിത്രത്തിലില്ലാതെ മാറി നില്ക്കുന്ന സാത്വികനാണ് ശ്രീ. ഏ.കെ. ആന്റണി. കേന്ദ്രമന്ത്രി പദം അദ്ദേഹം ആസ്വദിക്കുന്നു എന്നു പറയാനാകുമോ എന്നു സംശയമാണ്. മാത്രവുമല്ല പ്രതിരോധ മന്ത്രിയായി അദ്ദേഹത്തിന്റെ പ്രകടനവും കോൺഗ്രസ്സ് വൃത്തങ്ങളിൽ അതൃപ്തി ഉളവാക്കുന്നില്ലേ എന്ന സംശയവും നിലനില്ക്കുന്നുണ്ട്. ഈ നിലയിൽ കേന്ദ്ര മന്ത്രി പദം ഉപേക്ഷിച്ച് ശ്രീ. ഏ.കെ. ആന്റണി കേരളത്തിലേക്ക് തിരികെ വന്നാൽ എന്താകും അദ്ദേഹത്തിന്റെ സ്ഥാനം ? കെ.പി.സി.സി. പ്രസിഡന്റ് ? ഹേയ് വീണ്ടും ആ പദത്തിലേക്ക് പോകാനാവില്ലാ അദ്ദേഹത്തിന്. കോൺഗ്രസ്സിന്റെ രീതി വച്ചുകൊണ്ട് ഇനി അദ്ദേഹത്തിനു പറ്റിയ പദവി പ്രധാനമന്ത്രി പദമാണ്. അതൊട്ട് സോണിയാ ഗാന്ധി സമ്മതിച്ചു കൊടുക്കുമോ ? ഇല്ല. :) പിന്നല്ലെങ്കിൽ മുതിർന്ന കോൺഗ്രസ്സ് നേതാക്കൾക്ക് വിശ്രമജീവിതം നയിക്കാൻ ഏല്പ്പിച്ചു കൊടുക്കുന്ന കസേര ഏതെങ്കിലും സംസ്ഥാനത്തെ ഗവർണറുടേതാണ് . അത്രക്കങ്ങു പ്രായമായോ ശ്രീ. ഏ.കെ ആന്റണിക്ക് ? ഇല്ല. അങ്ങനെ നോക്കിയാൽ അദ്ദേഹത്തിനു പറ്റിയ കസേര കേരളാ മുഖ്യന്റേതു തന്നെയാണ്. 

ഇതിനിടയാണ് അടുത്ത കേരള മുഖ്യൻ ഉമ്മൻ ചാണ്ടി ആയിരിക്കും എന്ന ചെന്നിത്തലയുടെ പ്രസ്ഥാവനയും, അതു തീരുമാനിക്കേണ്ടത് ചെന്നിത്തല അല്ല എന്ന വയലാർ രവിയുടെ മറുപടിയും വരുന്നത്. ചെന്നിത്തല എന്തിനായിരിക്കാം അനവസരത്തിൽ അങ്ങനൊരു പ്രസ്ഥാവന ഇറക്കുന്നത് ? സ്വാഭാവികമായും കാലങ്ങളായി മുഖ്യമന്ത്രിക്കസേര സ്വപ്നം കണ്ടിരിക്കുന്ന വയലാർ രവിയെ പ്രകോപിപ്പിക്കാനാണോ ? അല്ലെന്നു പറയുകയാവും ഉചിതം. ഇവിടെയാണ് ചെന്നിത്തല ആന്റണിക്കുവേണ്ടി കേരളത്തിലെ കോൺഗ്രസ്സിൽ ഒരു യുദ്ധത്തിനു കളമൊരുക്കുന്നത്. ഉമ്മൻ ചാണ്ടിയും വയലാർ രവിയും തന്നെയാണ് മുഖ്യ അങ്കം വെട്ടുകാർ. പോരു കോഴികൾ കൊത്തിപ്പറിക്കട്ടെ. അങ്കം മുറുകുമ്പോൾ സോണിയാ മാഡം ഇടപെടും. ഒത്തു തീർപ്പു സ്ഥാനാർഥിയായി പരമസത്വികൻ-അഴിമതിയുടെ കറപുരളാത്ത-അലുമിനിയം ഗ്ലാസ്സിൽ വെള്ളം കുടിക്കുന്ന-സർവ്വ സമ്മതനായ ശ്രീ. ഏ.കെ.ആന്റണി രംഗത്തു വരുന്നു. വിലപേശലിൽ ലീഡർ കരുണാകരനും എതിർപ്പുണ്ടാകാൻ സാധ്യതയില്ല. കാരണം മുരളി വിഷയത്തിൽ എല്ലാക്കാലത്തും ലീഡറുടെ പ്രിയ ശിഷ്യൻ ആന്റണി സഹായിച്ചിട്ടേയുള്ളൂ എന്ന ലീഡർക്കറിയാം. സാവകാശത്തിൽ ചെന്നിത്തലയെ മുട്ടുമടക്കിക്കാനും ആന്റണി വരുന്നതു തന്നെയാകും ലീഡർക്കു മെച്ചം. എല്ലാവരും തൃപ്തർ. :)

Sunday, November 7, 2010

ഒബാമ.


Saturday, November 6, 2010

വന്മരങ്ങൾ വീഴുമ്പോൾ- കഥകൾ: ദേവൻ.


2007 ആദ്യകാലത്താണ് ബ്ളോഗ് എന്താണെന്നറിയുന്നത്. ഓർക്കൂട്ടിൽ ഒരു സുഹൃത്ത് അയച്ചു തന്ന വിശാലമനസ്കന്റെ ബ്ളോഗ് ലിങ്ക്‍ വഴി. പിന്നെ കുറേകാലം കഴിഞ്ഞാണ് സ്വന്തമായി ബ്ളോഗ് തുടങ്ങുന്നത്. എഴുതാൻ എന്തെങ്കിലും ഉണ്ടായിട്ടല്ല, വായിച്ച് ഇഷ്ടപ്പെട്ട പോസ്റ്റുകൾ വീണ്ടും വായിക്കാനായി കൂട്ടിവയ്ക്കാനിരിടമെന്നതായിരുന്നു സ്വന്തമായി ബ്ളോഗ് തുടങ്ങാൻ കാരണം. പിന്നാലെ ഒരുപാട് പോസ്റ്റുകൾ വായിച്ചു. ഇഷ്ടപ്പെട്ടത് പി.ഡി.എഫ് ആക്കി സൂക്ഷിച്ചു. കാലത്തെ അതിജീവിക്കുന്ന രചനകൾ ബ്ളോഗിൽ വിരളമാണെന്ന ധാരണ അന്നും ഇന്നും മാറിയിട്ടില്ല. നല്ല കഥാകാരന്മാരോ കഥാകാരികളോ ഉണ്ട്. പക്ഷേ, അവർ എഴുത്തിനെ ഗൌരവമുള്ളതായി കാണുന്നില്ല എന്നത് അവർ അവരോട് തന്നെ ചെയ്യുന്ന പാതകമാണ്. ഒരു കഥയോ കവിതയോ കൂടുതൽ വായനക്കാർ നല്ലെതെന്നു പറഞ്ഞാൽ അതോടെ എഴുത്തു നിർത്തി നിരൂപണത്തിലേക്ക് തിരിയുന്നവരും വിരളമല്ല. സ്വന്തം തട്ടകമെന്താണെന്ന് തിരിച്ചറിയാനാക്കാത്താതാണവരുടെ പ്രശ്നമെന്നേ തോന്നിയുള്ളു. പലപ്പോഴും "വലിയ എഴുത്തുകാരൻ" ആയി എന്ന അഹം ഭാവവും ആകാമെന്നു തോന്നി. ഇത്തരം മിഥ്യാധാരണകളിലൊന്നും കുടുങ്ങിപ്പോകാതെ, തനിക്കു ചെയ്യാനാവുന്നത് ചെയ്യുന്ന അണ്ണാറക്കണ്ണന്മാരും ധാരാളം.

അക്കാലത്ത് മനസ്സിലിടം പിടിച്ച ചില കഥകൾ കൂട്ടി വച്ചതിൽ നിന്നും ചിലതെടുത്ത് വായിക്കുമ്പോൾ, "ഇതു ഞാൻ മുൻപ് വായിച്ചതാ" എന്ന തോന്നലോടെ മാറ്റിവയ്ക്കാൻ തോന്നാത്ത, വീണ്ടും വായന ആവശ്യപ്പെടുന്ന ചില കഥകളാണ് ദേവന്റേത്. ഹൃദയത്തിൽ നിന്നും ഉറവപൊട്ടി, ഒഴുകിപ്പരന്ന്, ഒരു പുഴയായ് ആർത്തലക്കുന്ന അമർത്തിപ്പിടിച്ച നിലവിളികളാണ് ദേവന്റെ കഥകൾ.പലപ്പോഴും ദേവന്റെ കഥകളെ ബ്ലോഗ് വായനക്കാർ ശരിയായ ഗൌരവത്തോടെ വായിച്ചിട്ടില്ല എന്നു തോന്നി. തമാശക്കഥകളെന്ന അലംഭാവത്തോടെ വായിച്ചു മാറ്റി വച്ചു. ഉള്ളിൽ പുകഞ്ഞു കത്തുന്ന ഉമിത്തീയായിയുമായി പുറത്തു വരുന്ന ആ കഥകളെ വെറും കൊച്ചുവർത്തമാനങ്ങളായി കണ്ടു. കമെന്റുകൾ പറയുന്നതതാണ്. ആ കഥകൾ വീണ്ടും വായിക്കപ്പെടണമെന്നും വായനക്കാർ ബ്ളോഗിലെ കുടുംബക്കൂട്ടങ്ങളായി മാത്രം ഒതുങ്ങരുതെന്നും തോന്നിയതുകൊണ്ടണ്, ദേവന്റെ കഥകളെ പിഡീഫ് ആക്കി പുനഃപ്രസിദ്ധീകരിക്കണം എന്ന തോന്നലിനു പിന്നിലുള്ള പ്രചോദനം.

വളരെയൊന്നും പരിചയക്കാരില്ലാതെ, ആരാണെന്ന് അറിയിക്കതെ ഒരിക്കൽ മാത്രം കണ്ടു പരിചയമുള്ള ദേവന്റെ ഈ മെയിൽ തപ്പിയെടുത്ത് ഒരപേക്ഷ കൊടുത്തു. "ഓ അതൊന്നും അത്ര വായിക്കപ്പെടാനുള്ള കഥകളല്ല" എന്ന അഭിപ്രായമാണ് ദേവേട്ടൻ എന്നു പലരും സ്നേഹപൂർവ്വം വിളിക്കുന്ന കഥാകാരന്റെ പ്രതികരണം..! ആവർത്തിച്ചുള്ള അഭ്യർഥനക്കവസാനം ഇഷ്ടമുള്ളതു ചെയ്തോളൂ എന്നൊരു വാക്കു കിട്ടി. പിന്നെ അതെങ്ങനെ ആകണമെന്നായി ചിന്ത. ഞാൻ പുസ്തകങ്ങൾ കൂട്ടി വയ്ക്കുന്ന പിഡീഫ് ലൈബ്രറി എന്ന സംരഭത്തിലൂടെ വായനക്കാരിലെത്തിക്കാം എന്ന ആത്മവിശ്വാസത്തോടെ ആദ്യ പണികൾ തുടങ്ങി. കഥകളുടെ തിരഞ്ഞെടുക്കലും എഡിറ്റിങ്ങും വലിയ കടമ്പയായിരുന്നു. അക്ഷരത്തെറ്റുകൾ വളരെയൊന്നുമില്ലാത്തത് അനുഗ്രഹമായി. കഥകൾക്ക് അനുയോജ്യമായ ചിത്രങ്ങൾ വരച്ചു തരാമോ എന്ന ചാറ്റ് മെസ്സേജിന് ബ്ളോഗിലെ ഏറ്റവും പ്രസിദ്ധനായ കാർട്ടൂണിസ്റ്റ് 120 കിഗ്രാൻ എന്നു സ്വയം വിളിക്കുന്ന സജ്ജീവിന്റെ പ്രതികരണം വല്ലാത്ത ഒരനുഭവമാണ്.ഞാൻ മാത്രമല്ല ദേവന്റെ കഥകളെ വീണ്ടും വീണ്ടും വായിക്കാനിഷ്ടപ്പെടുന്നതെന്ന അറിവ് അത്ഭുതപ്പെടുത്തി. ജോലിത്തിരക്കിനിടയിലും അദ്ദേഹം ചില ചിത്രങ്ങൾ വരച്ചു തന്നു. കവർ പേജ് ചെയ്യാൻ ആരാ എന്ന ചിന്തക്ക് ഞാൻ തന്നെ എന്നതായിരുന്നു എന്റെ മനസ്സിൽ. പക്ഷേ ഈ കഥകൾക്ക് മാന്യമായ സ്ഥാനം നല്കുന്ന ഒരു കവർ പേജ് ഞാൻ ചെയ്താൽ ശരിയാവുമോ എന്ന ചിന്തയും അലട്ടി. സജ്ജീവ് തന്നെ നന്ദകുമാറിന്റെ പേരും സൂചിപ്പിച്ചു. പിന്നെ നന്ദകുമാറിനെ ഓടിച്ചിട്ടു പിടിക്കുക എന്നതായി ജോലി. നന്ദൻ തിരക്കുള്ളയാളാണ്, വല്ലപ്പോഴും ബസ്സിൽ വന്നാലായി..!. അങ്ങനെ ഒരു വരവിൽ കക്ഷിയെ വലയിട്ടു പിടിച്ച് അപേക്ഷ കൊടുത്തു. പൂർണ്ണ സമ്മത പക്ഷേ സമയം വേണം. തിരക്ക് മനസ്സിലാക്കാവുന്നതേയുള്ളു. വേണ്ടത്ര സമയം എടുത്തുകൊള്ളാൻ പറഞ്ഞപ്പോൾ എന്നാൽ കാത്തിരിക്കൂ എന്നായി. കാത്തിരുന്നു. പകരം മനോഹരമായ പുസ്തകക്കവർ ഈ മെയിലിൽ വന്നു ..! ഇതിനിടക്ക് എന്റെ ഒരു അഭിപ്രായത്തിന്റെ തലമണ്ടക്കിട്ട് ഒരു കൊട്ടും തന്നു നന്ദൻ. :)..

ഒടുവിൽ, ദേവന്റെ കഥകൾക്ക് അതർഹിക്കുന്ന ഒരുപുറം ചട്ടയും, അകത്ത് ദേവന്റെ കഥാപാത്രങ്ങളുടെ ജീവൻ തുടിക്കുന്ന കാരിക്കേച്ചറുകളുമായി നിങ്ങൾക്ക് സമർപ്പിക്കുന്നു.

കഴിയുന്നത്ര വായനക്കാരിലേക്ക് ഈ പുസ്തകം അയച്ചുകൊടുക്കാൻ എല്ലാ സുഹൃത്തുക്കളോടും അപേക്ഷിക്കുന്നു. പുസ്തകം ഇവിടെനിന്നും ഡൌൺ ലോഡ് ചെയ്യാം