Thursday, December 17, 2009

ലൌജിഹാദും മാത്തുക്കുട്ടിച്ചായനും -ഭാഗം രണ്ട്.

ഭാഗം ഒന്ന് ഇവിടെ.
ലേഖനം മുഴുവൻ വായിച്ച മാത്തുക്കുട്ടിച്ചായൻ അന്ധാളിപ്പോടെ ചോദിച്ചു
കുര്യച്ചാ ഇതൊക്കെ ഒള്ളതാണോ? നമ്മുടെ പെങ്കൊച്ചുങ്ങളൊക്കെ ബാംഗ്ലൂരിൽ
പോകുന്നത് പ്രശ്നമാകുമല്ലോ.

ചോദ്യം ഇഷ്ടപ്പെട്ടെങ്കിലും “കുര്യച്ചാ” എന്ന വിളി പത്രമുതലാളിക്ക് തീരെ
ഇഷ്ടപ്പെട്ടില്ല. നസ്രാണിയാണെങ്കിലും, പത്തുനൂറുകൊല്ലമായി പത്രം
നടത്തുന്ന തന്റെ കുടുംബത്തിന്റെ പാരമ്പര്യമൊന്നും അടക്കാ കച്ചവടം
ചെയ്യുന്ന കുര്യച്ചനില്ലാ എന്നതുതന്നെ കാരണം.  തികട്ടിവന്ന ക്ഷോഭം
മനസ്സിലടക്കാനാവതെ കുര്യച്ചൻ,
എടോ താനൊക്കെ അടക്കാകച്ചവടം ചെയ്തങ്ങു കാലം കഴിക്കുന്നതായിരുന്നു നല്ലത്. തന്റെ കോളേജിൽ പിള്ളാരില്ല. അതിനാളുവേണം. ഇവിടത്തെ പെങ്കൊച്ചുങ്ങളൊക്കെ ബാംഗ്ലൂരിനു പോയാൽ തന്റെ കോളേജിൽ ഈച്ച അരിക്കും. പെണ്ണൊള്ളീടത്തേ ആണും കാണു. താനിപ്പോ പോ.
മാത്തുക്കുട്ടീ,  തന്റെ ഇടവകയിലെങ്ങാനുമല്ലേ കാടക്കോഴി വളർത്തുന്ന ഒരു ഫാമുള്ളത്?
താനതീന്നു കുറച്ച് കൊടുത്ത് വിട്. സാറാമ്മക്ക് കാട വല്യ ഇഷ്ടമാ.
“ഓ“ മാത്തുക്കുട്ടിച്ചായൻ ഏറ്റു.

കുര്യച്ചൻ  ജോണിനോട്,
എടോ താനിത് മാർഗ്രറ്റിനോട് കൊണ്ടക്കൊടുക്ക്. ഞാൻ വിളിച്ചു പറയാം.

ഒന്നിച്ച് വെളിയിലേക്കിറങ്ങുമ്പോൾ, ആകാംഷ അടക്കാനാവാതെ
മാത്തുക്കുട്ടിച്ചായൻ ജോണിനോട് വീണ്ടും ചോദിച്ചു
ജോണേ  ഇതൊക്കെ ഒള്ളതാണോ?
കുറച്ചൊക്കെ. ജോൺ അലസമായി പറഞ്ഞു.

അടുത്ത വാരത്തിലെ വനിതാപ്രസിദ്ധീകരണം ഇറങ്ങിയത് തിരുവനന്തപുരത്തുനിന്നും
കോഴിക്കോട്ടുനിന്നും പുറപ്പെടുന്ന ബാംഗ്ലൂരിലേക്കുള്ള ഏയർകണ്ടീഷൻ ചെയ്ത
ഡീലക്സ് ബസ്സുകളുടെ പടവുമായിട്ടായിരുന്നു. കോട്ടയത്തൂന്നും
എറണാകുളത്തൂന്നും പുറപ്പെടുന്ന ബസ്സുകളുടെ പടം എന്തുകൊണ്ടോ കിട്ടിയില്ല.
റിപ്പോർട്ടും കെങ്കേമമായി. വാരികയുടെ വിൽ‌പ്പന സാരമായി വർധിച്ചത് ഏറെ
സന്തോഷം ഉണ്ടാക്കിയത് കുര്യച്ചനെക്കാളേറെ മാത്തുക്കുട്ടിച്ചായനാണ്.
കോളേജിൽ ആളനക്കം വയ്ക്കുന്നുണ്ട്. റേറ്റും ഒന്നു മെച്ചപ്പെട്ടു.
സീറ്റൊഴിവുണ്ടോ എന്ന അന്വോഷണം തകൃതിയായി നടക്കുന്നു. മേമ്പൊടിക്കായി
തുടർവാർത്ത മുത്തശ്ശിപ്പത്രത്തിലും വന്നു.

ഇതിനിടയിൽ അഡ്മിനിസ്ട്ര്റ്ററഛനോട് ഒന്നു കയർക്കേണ്ടി വന്നു മാത്തുക്കുട്ടിക്ക്.
കോളേജിലേക്ക് സീറ്റൊഴിവുണ്ടോ എന്നു ചോദിച്ച് വിളിച്ചവരോടെല്ലാം അച്ചന്റെ
മറുപടി ഒഴിവില്ല എന്നതായിരുന്നു. മാത്തുക്കുട്ടിച്ചായന്റെ ഹാലിളകി.
അഛനെ ക്യാബിനിലേക്കു വിളിപ്പിച്ചു.
അഛനെന്തുട്ടു കോപ്പിനാ സീറ്റൊഴിവില്ല എന്നു കൂവുന്നത്?
സീറ്റൊഴിവുണ്ട്. പക്ഷേ എൻ.ആർ.ഐ സീറ്റു മാത്രം.
ന്നാപ്പിന്നെ ബാക്കി സീറ്റൊക്കെ ആരെക്കൊണ്ടിരുത്ത്വോടോ ?
ആരെയും ഇരുത്താം, നാല്പതുലക്ഷമാകും.
അഛന്റെ സാമ്പത്തികശാസ്ത്രം ഒരുവിധം ബോധിച്ച മാത്തുക്കുട്ടിച്ചായൻ ഒന്നടങ്ങി.
അഡ്മിനിസ്ട്രേറ്ററച്ചൻ പുശ്ചം മനസ്സിലൊതുക്കി വെളിയിലേക്കു പോയി.

അന്നു വൈകുന്നേരം കുര്യച്ചൻ ജോണിനെ ബംഗ്ലാവിലേക്കു വിളിപ്പിച്ചു.
എങ്ങിനുണ്ടെടോ തന്റെ റിപ്പോർട്ട്?
അതിപ്പം പത്രത്തിലല്യോ.
ങ്ങാ. ഇനി പത്രത്തിൽ വേണ്ട. തന്റെ സുഹൃത്തുക്കളില്ലേ മറ്റു പത്രങ്ങളിൽ?
ഉണ്ട്. ജോൺ വിനയാന്വീതനായി.
വിശ്വസ്തരാരെങ്കിലും?
ഉണ്ട് .
ഇനി ഈ വാർത്ത നമ്മുടെ പത്രത്തിൽ വേണ്ട. മറ്റുള്ളവർ ചെയ്യട്ടെ. തൽക്കാലം
ഞാൻ തന്നെ തിരുവനന്തപുരത്തേക്കു മാറ്റുന്നു. ശമ്പളം 200 രൂപ കൂട്ടിത്തരാൻ
ഏർപ്പാടാക്കിയിട്ടുണ്ട്.  എല്ലാം തിരുവനന്തപുരത്ത് ശരിയാക്കാൻ ഞാൻ
വിളിച്ചു പറഞ്ഞിട്ടുണ്ട്. താനാ ഫിലിപ്പിനെ ചെന്നു കണ്ടാൽ മതി.
“ആയ്ക്കോട്ടെ.“ 200 രൂപയുടെ വർദ്ധനവിന്റെയും മാസികയിൽനിന്നും
പത്രത്തിലേക്കുള്ള ഉദ്യോഗക്കയറ്റത്തിന്റെയും അർമാദത്തോടെ ജോൺ ഇറങ്ങി.

Sunday, December 13, 2009

ലൌജിഹാദും മാത്തുക്കുട്ടിച്ചായനും. 1

മാത്തുക്കുട്ടിച്ചായൻ നല്ലവനാണ്. ലളിത ജീവിതം. ഏകപത്നീവ്രതം, ദൈവഭയമുള്ളവൻ. സാമൂഹക്ഷേമ തല്പരൻ. പോരെങ്കിൽ അടക്കാകച്ചവടക്കാരനും. കഠിനാധ്വാനി. ആറാംതരത്തിൽ പഠിപ്പു നിറുത്തിയതിൽ പിന്നെ അന്നുമുതലിന്നുവരെ കേരളത്തിലങ്ങോളമിങ്ങോളമുള്ള അടയ്ക്കാ കർഷകരുടെ കാണപ്പെട്ട ദൈവം. കഷടപ്പെട്ടു നാലുകാശുണ്ടാക്കുന്നതിന്റെ വിഹിതം കൃത്യമായി പള്ളിയിലെത്തിക്കുന്ന സത്യകൃസ്ത്യാനി. ആകെയുള്ളൊരു ദുശീലം അത്താഴത്തിനുമുൻപ് രണ്ട് ബോഞ്ച്ചിഗ്ലാസ്സ് (നാരങ്ങാവെള്ളം കുടിക്കാനുപയോഗിക്കുന്ന വലിയ കണ്ണാടി ഗ്ലാസ്) നിറയെ വിദേശമദ്യം കഴിക്കുമെന്നുള്ളതാണ്.. അതിപ്പോ സത്യകൃസ്ത്യാനിയായ നിലക്ക് കർത്താവ്‌ അനുവദിച്ചിട്ടുള്ളതാണെന്ന ന്യായവും ഉണ്ട്.
അങ്ങിനുള്ള സത്യകൃസ്ത്യാനിയും ദൈവ ഭക്തനുമായ മാത്തുക്കുട്ടിച്ചായനാണ് കുന്നംകുളത്തെ പൊതുനിരത്തിൽക്കൂടി നാലാളുകാണേ പള്ളികളായ പള്ളികളുടെയെല്ലാം തമ്പുരാനായ അഭിവന്ദ്യ പിതാവിനെ തെറിയും വിളിച്ച്കൊണ്ട് നടന്നുപോകുന്നത്. ഇടക്ക് കഥാപ്രസംഗത്തിനിടക്ക് പാട്ടുപോലെ :“എന്തതിശയമേ ദൈവത്തിൻ സ്ണേഹം എത്ര മനോഹരമേ” എന്നു കൂട്ടിച്ചേർക്കുന്നുമുണ്ട്. സംഗതി പിതാവിനെയാണ് തെറിപറയുന്നതെങ്കിലും കൂടെ ചേർത്തിരിക്കുന്ന പാട്ടിന്റെ കാര്യത്തിൽ അച്ചായനിതുവരെ കർത്താവായ തമ്പുരാനോട് കെറുവൊന്നുമില്ല എന്നത് നിശ്ചയം. നാട്ടുക്കർക്കു മുഴുവൻ ബഹുമാന്യനായ മാത്തുക്കുട്ടിച്ചായന്റെ രൂപാന്തരത്തിന്റെ കാര്യകാരണങ്ങളീലേക്ക് പോകണമെങ്കിൽ നമ്മൾ കുറച്ചധികം കാലം പുറകോട്ട് പോകേണ്ടിവരും. ഏറെയൊന്നുമില്ല കൂടിയാൽ ഒരു അഞ്ചോ ആറോ കൊല്ലം.

പിണ്ടിപ്പെരുന്നാളിന് മൂന്നു ദിവസം മുൻപാണ്  കപ്യാരച്ചനും പാറേലെ ഔതക്കുട്ടിയും വിവരം പറയുന്നത്. തിരുമേനിക്ക് മാത്തുക്കുട്ടിയെ ഒന്നു കാണണം. സേവ്യറച്ചൻ വഴി അറിയിച്ചതാണ്. പെരുന്നാളിന്റന്ന് തിരുമേനി വരുന്നുണ്ട്. ഭവന സന്ദർനവും ഉണ്ടാകും. അതു പുതിയ കാര്യമല്ല. ഇടവകയിലെ ഏസി പിടിപ്പിച്ച മുറികളുള്ള വീടുകളിൽ നസ്രാണികളൂടേതായി മാത്തുക്കുട്ടിയുടെ വീടേയുള്ളു. തിരുമേനിക്ക് വിശ്രമിക്കാൻ പറ്റിയ മറ്റേത് വീടാണ് ഇടവകയിൽ ?. പക്ഷേ മുന്നേകൂട്ടി അറിയിച്ചുകൊണ്ടുള്ള ഈ വരവ് സാധാരണമല്ല. മാത്തുക്കുട്ടിച്ചായന് ആധിയായി. ആധി മാറാൻ ഗ്ഗ്ലാസ്സ്  രണ്ടെന്നത് മൂന്നാക്കിയിട്ടും ആധി മാറിയില്ല. വരാനുള്ളത് വഴിയിൽ തങ്ങില്ലെന്നു പറഞ്ഞതുപോലെ പിണ്ടിപ്പെരുന്നാളു വന്നു. കൂടെ തിരുമേനിയും. പെരുന്നാളുകൂടലും മറ്റു പലവകകളും കഴിഞ്ഞ് ഉച്ചയോടെ തന്നെ തിരുമേനിയും കൂടെ പത്തുപന്ത്രണ്ട് ചെമ്മാച്ചമ്മാരും മാത്തുക്കുട്ടിയുടെ വീട്ടിലെത്തി. കൂടെ പൊന്തക്കാന ഇടവകയിലെ മണിപ്പൂരച്ചനുണ്ടായിരുന്നതുകെണ്ടാണോ എന്തോ മാത്തുക്കുട്ടീച്ചായന്റെ ഭാര്യ കൊച്ചുത്രേസ്യ വെളിയിലേക്കു വന്നില്ല. മണിപ്പൂരച്ചൻ പണ്ട് ഇടവകയിലിരുന്നതാണ്. വന്നകാലം തൊട്ട്  പോകുന്നതു വരെ അച്ചൻ എല്ലാ ശനിയാഴ്ചകളിലും കൊച്ചുത്രേസ്യയെ വേദോപദേശം നൽകാനായി വീട്ടിലെത്തിയിരുന്നു. വേദോപദേശത്തിന്റെ അസ്കിത അറിഞ്ഞതുമുതൽ  അച്ചൻ ഇടവകയിൽ നിന്നും പോകുന്നതുവരെ  മാത്തുക്കുട്ടിച്ചായന് ഉറക്കമില്ലാത്ത നാളുകളായിരുന്നു. അച്ചനെ ഇടവകയിൽനിന്നും മാറ്റിയ വകയിൽ അടക്കാകച്ചവടത്തിൽനിന്നും ഉണ്ടായ കുറേ പണം ഒഴുകിപ്പോയി.

വിഭവ സമൃദ്ധമായ ഊണും ഒരൊന്നര ഉറക്കവും കഴിഞ്ഞാണ്  തിരുമേനിയുടെ വക ചരിത്രം തിരുത്തിക്കുറിച്ച ചോദ്യമുണ്ടായത്. അതുകേൾക്കാൻ തൽക്കാലം ചെമ്മാച്ചന്മാരോ മാത്തുകുട്ടിയുടെ വാമഭാഗം കൊച്ചുത്രേസ്യയോ ഉണ്ടാകില്ലെന്നുറപ്പുവരുത്തുയിരുന്നു തിരുമേനി. മറുത്തൊന്നും പറയാനാവില്ല. ആവശ്യപ്പെടുന്നത് തിരുമേനിയാണ്. കർത്താവായ തമ്പുരാന്റെ കാണപ്പെട്ട പ്രതിരൂപം. എന്നാലും ഒട്ടൊന്ന് ആലോച്ചിച്ചു മറുപടി പറയേണ്ടിയിരുന്നതാണ്. പക്ഷേ കഴിഞ്ഞില്ല. സമ്മതിച്ചു. കാശുകുറേ ഇറങ്ങുന്നതാണ്. കോളേജെന്നൊക്കെ പറഞ്ഞാൽ ഒന്നും രണ്ടും ലക്ഷത്തിൽ തീരില്ല. നൂറുകണക്കിനു ലക്ഷങ്ങൾ ചേരണം. താൻ കൂട്ടിയാൽ കൂടുമോ. ആയിരിക്കും. ന്നാലും വാക്കു പറയേണ്ടിയിരുന്നില്ല. അടക്കാ കച്ചവടം പോലെയല്ല എഞ്ചിനിയറിംഗ് കോളേജും മെഡിക്കൽ കോളേജും തുടങ്ങുന്നത്. ആറാം ക്ലാസ്സിൽ നിറുത്തിയ തനിക്ക് സംഗതിയെക്കുറിച്ച് തീരെ വശമില്ല. പക്ഷേ തിരുമേനി പറയുന്നതങ്ങനെയല്ല. ഉള്ളതിറക്കിയാൽ മതി. വിലയും നിലയും മാറും. ഇപ്പോഴുള്ളതിന്റെ നൂറിരട്ടി ബഹുമാനം വരും നാട്ടുകാർക്ക്. മാത്രവുമല്ല നമ്മുടെ നാട്ടിൽ നമ്മുടെ ക്ടാങ്ങക്ക് പഠിക്കാൻ നമ്മുടെ സ്വന്തം കോളേജ്..! അതും നിർമ്മല മാതാവിന്റെ പേരിൽ. സംഗതി കേൾക്കാനൊരു സുഖമൊക്കെയുണ്ട്. പക്ഷേ പണം ? അതിനും തിരുമേനി ചില വഴികളൊക്കെ കണ്ടിട്ടുണ്ട്. അമേരിക്കയിലുള്ള ചിലരൊക്കെ സഹായിക്കും. പിന്നെ അരമന വക ചില്ലറ വേറെ. കോളേജ് അനുവദിക്കലും മറ്റുകാര്യങ്ങളും കൈകാര്യം ചെയ്യാൻ തിരുവനന്തപുരത്ത് ജോസഫച്ചൻ മിടുക്കനാണെന്നാണ് പറഞ്ഞത്. മാത്രമല്ല നമ്മൂടെ ആളുതന്നെയല്ലേ മുഖ്യനും. കാറ്റൊള്ളപ്പോ തൂറ്റണമെന്നല്ലേ പഴമൊഴി. മറുത്തൊന്നും ചിന്തിച്ചില്ല. കാറൊന്നു മാറ്റാൻ തീരുമാനിച്ച് മാത്തുക്കുട്ടിച്ചായൻ സുഖമായി ഉറങ്ങി.

എടുപിടിപോലെയാണ് കാര്യങ്ങൾ നീങ്ങിയത്. വർഷത്തോട് വർഷം തികഞ്ഞപ്പോൾ പള്ളീവക സ്ഥലത്തിന്റെ വടക്കു മാറി പുത്തനൊരു കോളേജു വന്നു. മാത്തുക്കുട്ടിച്ചായന്റെ കാലംചെയ്തുപോയ പിതാവ് പൊറിഞ്ചു വറുഗീസിന്റെ പൂർണ്ണകായ ഛായ ചിത്രം പ്രവേശനഹാളിൽ തൂക്കിയ പുത്തൽ കെട്ടിടത്തിൽ നിർമ്മല ഹൃദയാ കോളേജ് ഒഫ് എഞ്ചിനിയറിംഗ് പ്രവർത്തിച്ചു തുടങ്ങി. കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത് വിവരവും വിദ്യാഭ്യാസവുമുള്ള അച്ചന്മാരായതിൽ മാത്തുക്കുട്ടിച്ചായനു തീരെ എതിർപ്പില്ല. ചെയർമാൻ സ്ഥാനത്ത്  മാത്തുക്കുട്ടിച്ചായൻ തന്നെ. പക്ഷേ കോളേജിൽ തനിക്കനുവദിച്ച മുറിയിൽ വച്ചിരുന്ന ബോർഡിൽ എഴുതിയിരുന്ന പേര് കണ്ടപ്പോൾ  ഒരു ശങ്ക തോന്നാതിരുന്നില്ല. “മാത്യു ഫ്രാൻസിസ് വർഗ്ഗീസ്.“ അതാരാപ്പാ ഇത് എന്നു ചോദിക്കാനാഞ്ഞതാണ് , പിന്നെ വിട്ടു. നമക്കറിയാത്ത കാര്യങ്ങളെന്തിനു ചോദിച്ച് വഷളാക്കണം.

ആദ്യത്തെ വർഷത്തെ ക്ലാസ്സുകൾ കഴിഞ്ഞ് അടുത്ത വർഷത്തെ അഡ്മിഷൻ തുടങ്ങിയപ്പോഴാണ് അച്ചന്മ്മാർ കാര്യം പറഞ്ഞത്. തീരെ കുട്ടികളില്ല. 40 ലക്ഷത്തിൽ തുടങ്ങിയതാണ് , താണു താണ് പതിനാലു ലക്ഷത്തിലെത്തിയിട്ടും കുട്ടികളില്ല. ഇക്കണക്കിനു പോയാൽ അടുത്തവർഷം കൂടുമ്പോൾ തുടങ്ങിയതുപോലെത്തന്നെ കോളേജ് പൂട്ടേണ്ടിവരും.നമ്മൂടെ നാട്ടിലെ ക്ടാങ്ങക്കു പഠിക്കാനാണു കോളേജ് തുടങ്ങിയതെങ്കിലും പിള്ളാരെല്ലാം പഠികുന്നതങ്ങ് ബാംഗ്ലൂരിലും മണിപ്പാലിലുമാണ്. ആവലാതി കൂടിയപ്പോൾ തിരുമേനിയെ കാണാൻ തന്നെ തീരുമാനിച്ചു. അഡ്മിനിസ്ട്രേറ്റരച്ചനും പ്രിൻസിപ്പാളച്ചനും കൂടെ ഉണ്ടായിരുന്നു തിരുമേനിയെ കാണുമ്പോൾ. തന്റെയീ പാരവശ്യമൊന്നും തീരെ ഏശിയ ഭാവമില്ല തിരുമേനിക്ക്. എല്ലാം ഒരു സാ‍ മട്ട്. ആകെ ഒരു പരിഹാരമേയുള്ളു. കോട്ടയത്തിനു പോകണം. പത്രം നടത്തുന്ന കുര്യാച്ചനെ കാണണം. കത്തും തന്നു തിരുമേനി. എന്തായാലും ഇവ്ട വരെ വന്നതല്ലേ ഒരു മുത്തവും കൊടുത്തു മോതിരത്തേലോട്ട്.


കോട്ടയത്ത് പത്രമാപ്പീസിലോട്ട് ചെല്ലുമ്പോൾ കുര്യാച്ചൻ ബംഗ്ലാവിലുണ്ടെന്നാണ് പറഞ്ഞത്. കുര്യാച്ചനെക്കണ്ടു കത്തും കൊടുത്തു. കുര്യച്ചൻ ഫോണെടുത്തു വിളിച്ചത് ചീഫ് എഡിറ്റർ ജേക്കബിനെ. കാര്യം ചെറിയരീതിയിൽ കുര്യച്ചൻ തന്നെ പറഞ്ഞു. അരമണിക്കൂറിനകം കുര്യച്ചന്റെ വനിതാ മാഗസീനിന്റെ റിപ്പോർട്ടൽ ജോൺ തുമ്പക്കാവിലും ജേക്കബും കൂടെ ഹാജരായി. ജോൺ തുമ്പക്കാവിൽ കൈയ്യിലിരുന്ന ഫയൽ കുര്യച്ചനെ ഏൽ‌പ്പിച്ചു. അത് കുര്യച്ചൻ മാത്തുക്കുട്ടിച്ചായനേയും.
അതിലെ ലേഖനത്തിന്റെ തലക്കെട്ടിതായിരുന്നു. “മറുനാട്ടിൽ പഠിക്കുന്ന മലയാളി പെൺക്കുട്ടികൾ വഴിതെറ്റുന്നു.ബാംഗ്ലൂർ ബസ്സിലെ രതി നാടകങ്ങൾ. പരമ്പര.


വല്ലാതെ നീളം കൂടിയതിനാൽ  നില്പനടിക്കാൻ വയ്യ, എത്രയും പെട്ടെന്നു തീർക്കാം. രണ്ടല്ലെങ്കിൽ മൂന്നിൽ.

Thursday, December 10, 2009

കവിത.

ഉണ്ണണമെന്നും മുറങ്ങണമെന്നും,
പെണ്ണുങ്ങളൊടു രസിക്കണമെന്നും
കണ്ണില്‍ക്കണ്ട ജനങ്ങളെയെല്ലാം
എണ്ണിക്കൊണ്ടു ദുഷിക്കണമെന്നും
ഇത്തൊഴിലല്ലാതിപ്പരിഷക്കൊരു
വസ്തുവിചാരമൊരിക്കലുമില്ല.

                                           (കുഞ്ചൻ നമ്പ്യാർ)

Friday, December 4, 2009

അഫ്ഗാനിസ്ഥാനിൽ‌‌ എത്ര-കേരളാ വാച്ച് വാർത്ത.

അഫ്ഗാനിസ്ഥാനിൽ എത്ര അമേരിക്കൻ പട്ടാളക്കാരുണ്ട് ? കൃത്യമായ കണക്ക് കേരളാവാച്ച് ഓൺലൈൻ പത്രത്തിലുണ്ട്.

പടത്തിൽ ഞെക്കിയാൽ വലുതാക്കി കാണാം. പച്ച നിറത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
വായിച്ചുകഴിഞ്ഞപ്പോൾ ഒരു സംശയം. അപ്പോ സാറന്മാരേ ഇപ്പോ എത്രപേരുണ്ട് അവിടെ?