Saturday, November 28, 2009

മരണം വിളിച്ച മനോഹരതീരം.


ഈ ചിത്രത്തിന്റെ യദാർഥ അവകാശി ആരാണെന്ന് ഇതുവരെ അറിയില്ല. ചിത്രത്തിന്റെ ഉടമയ്ക്ക് എന്തെങ്കിലും പരാതിയുള്ളപക്ഷം ചിത്രം മാറ്റുന്നതായിരിക്കും
നാലു തലമുറകൾ നമുക്കു മധുരം പകർന്നുതന്ന മൂവാണ്ടൻ മാവിനെ കാർപാർക്കു നിർമ്മിക്കാനായി മുറിച്ചു കളഞ്ഞിട്ടുണ്ട് നമ്മൾ. അതൊരു തെറ്റല്ല. ഇന്നു നമുക്കാവശ്യം മൂവാണ്ടൻ മാവല്ല. കാർപാർക്കാണ്. നിറനിലാവു പരക്കുന്ന മുറ്റം നമ്മൾ മേൽ‌ക്കൂരകെട്ടി മറച്ചതും കാലഘട്ടത്തിന്റെ ആവശ്യമായതുകൊണ്ടു മാത്രം. മുറ്റത്തിരിക്കുമ്പോൾ മഞ്ഞ് കൊണ്ട് ജലദോഷം പിടിപെടുന്ന നമ്മുടെ കുട്ടികൾക്ക് നിറനിലാവെന്തെന്ന് കാട്ടിക്കൊടുക്കാൻ നിലാവിന്റെ ഒരു പടം  പകൽക്കിനാവനോട് പറഞ്ഞ് നമുക്ക് പകർത്തിവയ്ക്കാം.

ഇവിടെ ഇതാ മരണം വിളിച്ച ഒരു തീരം കൂടി. “ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിവിടെയാണ്, അതിവിടെയാണ്, അതിവിടെയാണ് . ദൈവത്തിന്റെ സ്വന്തം നാട്. “ എന്നു വിളിച്ചു പറയിച്ച ഈ മനോഹരതീരത്തിന്റെ ആയുസ്സ് ഇനി നാളുകൾ മാത്രം. ഒരു കിലോമീറ്റർ മാത്രം അകലത്തിൽ വരുന്ന കപ്പൽ സങ്കേതം, പൂവാറിൽ വരണമെന്ന് സമ്പത്ത് എം.പി. പാർലമെന്റിൽ ആവശ്യപ്പെട്ട കപ്പൽ നിർമ്മാണശാല. ഇതെല്ലാം വന്നുകഴിഞ്ഞാൽ ഈ മനോഹരതീരത്തെ നമുക്കു മറക്കാം. എണ്ണപ്പാട് മൂടിയ കടൽതീരത്തെ കാണാറാകുന്നതിനു മുൻപ്, നിങ്ങളൊരു മലയാളിയാണെങ്കിൽ, നിങ്ങൾക്കൊരു മകൻ/മകൾ ഉണ്ടെങ്കിൽ ഈ തീരത്തേക്കൊന്നു പോകു. നാളെ അവൾ പറയട്ടെ നമുക്ക് മനോഹരമായ ഒരു തീരമുണ്ടായിരുന്നു ഇവിടെ എന്ന്. ഇത് കോവളം കടൽത്തീരം.